തൃശ്ശൂരിലെ തോൽവിക്ക് കെ മുരളീധരനും ഉത്തരവാദിയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍. കെ മുരളീധരന്‍ പാര്‍ട്ടിയെയും ജില്ലാകമ്മിറ്റിയെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുത്തില്ലെന്നും ഒറ്റയാൻ ശൈലിയിലായിരുന്നു മുരളീധരന്റെ പ്രവർത്തനങ്ങളെന്നും ടി.എൻ പ്രതാപന്‍ ആരോപിച്ചു. കെ പി സി സി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ മുരളീധരൻ ജനങ്ങളുമായി ഇടപഴകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫണ്ട് വേണ്ടതുപോലെ വിനിയോഗിച്ചിട്ടില്ലെന്നും ടി.എൻ പ്രതാപൻ ആരോപിച്ചു. തോറ്റാല്‍ പാര്‍ട്ടിയെ കുറ്റം പറയുകയും ജയിച്ചാല്‍ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കാരണമാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്നത് ശരിയല്ല. തൃശ്ശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റായിരുന്ന ജോസ് വെള്ളൂരിനെ ബലിയാടാക്കുകയാണ് കെ മുരളീധരൻ ചെയാത്തതെന്നും ടി.എൻ പ്രതാപൻ കുറ്റപ്പെടുത്തി.
അതേസമയം, രാഷ്‌ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാനും കെ പി സി സി ക്യാമ്പ് എക്‌സിക്യുട്ടീവില്‍ കെ മുരളീധരനെതിരെ തുറന്നടിച്ചു. പാർട്ടിക്കെതിരെ നിരന്തരം പ്രസ്താവന നടത്തുന്ന മുരളീധരന്റെ പേരില്‍ നടപടിയെടുക്കാന്‍ നേതൃത്വത്തിന് ധൈര്യമുണ്ടോ എന്നാണ് ഷാനിമോൾ ഉസ്മാൻ ചോദിച്ചത്.

