അനധികൃത മതപരിവർത്തന കേസിലെ മുഖ്യപ്രതിയായ ഛംഗുർ ബാബ എന്ന ജമാലുദ്ദീനെ കോടതി അഞ്ച് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും കോടതി അഞ്ച് ദിവസത്തെ റിമാൻഡ് അനുവദിക്കുകയായിരുന്നു.
അതിനിടെ, ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തരാഖണ്ഡ് പോലീസുമായി ചേർന്ന് ആഗ്ര പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിൽ, പാകിസ്ഥാനും ദുബായും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.ഇവർക്ക് ഛംഗുർ ബാബയുമായി ബന്ധമുണ്ടെന്നാണ് വിവരം.
ജൂലൈ 20-ന്, ഛംഗുർ ബാബയുടെ മതപരിവർത്തന സംഘവുമായി ബന്ധപ്പെട്ട് രാജേഷ് കുമാർ ഉപാധ്യായ് എന്ന മറ്റൊരാളെയും ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തിരുന്നു. സംഘം 15 വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്നതായും, ഹണിട്രാപ്പിലൂടെയും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും മത പരിവർത്തനത്തിനായി ഇരകളെ കണ്ടെത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് പുറമെ വലിയ അളവിൽ വിദേശ ഫണ്ടിംഗ് ഈ സംഘത്തിലേക്ക് എത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 40 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് സംഘം പണം കൈകാര്യം ചെയ്തിരുന്നത്. ഈ ഫണ്ടുകളുടെ ഉറവിടങ്ങൾ ഭീകരവിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചുവരികയാണ്. ഈ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഏതൊരു സ്വത്തും നിയമപരമായ വ്യവസ്ഥകൾക്കനുസരിച്ച് കണ്ടുകെട്ടുകയും പൊളിച്ചുനീക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

