ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും വെന്നിക്കൊടി പായിച്ച് ബിജെപി. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലുംഅപ്രസക്തമാക്കിയാണ് ഭരണവിരുദ്ധ വികാരത്തെ പോലും മറികടന്ന് പാർട്ടി മിന്നും വിജയം നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റുണ്ടായിരുന്ന ബിജെപി 48 സീറ്റിലാണ് ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. മറുഭാഗത്ത് ജാട്ട് നേതാവ് കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണം നല്‍കിയിട്ടും ജാട്ട് വോട്ടുകളെ ഏകീകരിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല.
ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കരുതി അധികാരം സ്വപ്‌നം കണ്ടിരുന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ പിഴച്ചു. മുതിര്‍ന്ന നേതാവായ ഭുപീന്ദര്‍ സിങ് ഹൂഡയ്ക്ക് അകമൊഴിഞ്ഞ് കൈകൊടുത്ത ഹൈക്കമാന്‍ഡിന്റെ തീരുമാനവും അപ്പാടെ പാളി. ദളിത് നേതാവായ ഷെല്‍ജ കുമാരിയുടെ അപ്രീതിയും തിരിച്ചടിച്ചു. ഘട്ടാറിനെ മാറ്റി നയാബ് സിങ് സെയ്‌നിയിലൂടെ ബിജെപി ലക്ഷ്യമിട്ടത് ഒബിസി വോട്ടുകളുടെ ഏകീകരണമാണ്. ജാട്ട് കോട്ടകള്‍ ഒഴിച്ചുള്ള മേഖലയില്‍ ബിജെപിക്ക് പിന്നാക്ക വോട്ടുകള്‍ ഏകീകരിക്കാനായി, ഒറ്റയ്ക്ക് നിന്ന് വിജയിക്കാമെന്ന അമിത ആത്മവിശ്വാസവും കോണ്‍ഗ്രസിന് വിനയായി.
ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് പ്രത്യേക നേട്ടമൊന്നും ലഭിക്കില്ലെന്ന വാദമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ തണലലില്‍ ആംആദ്മി വളരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുകയുണ്ടായി. 2019-ല്‍ എഎപി സംസ്ഥാനത്ത് മത്സരിച്ചിരുന്നെങ്കിലും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ട് നേടാനായത്. ഇത്തവണ അത് രണ്ട് ശതമാനത്തിനടുത്തേക്ക് തങ്ങളുടെ വോട്ട് വിഹിതം എഎപി ഉയര്‍ത്തിയിട്ടുണ്ട്.
ജാട്ട് നേതാക്കളായ ചൗട്ടാല കുടുംബത്തിന്റെ പാര്‍ട്ടിയായ ഐഎന്‍എല്‍ഡിയും ദളിത് പ്രാമുഖ്യമുള്ള ബിഎസ്പിയും ഒന്നിച്ചതും അധികാരം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ മോഹത്തിന് തിരിച്ചടിയായി. അഭയ്സിങ് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ഐഎന്‍എല്‍ഡിയും ബിഎസ്പിയും ചേര്‍ന്ന് ആറ് ശതമാനത്തിലധികം വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ഇരുപാര്‍ട്ടികളും ഓരോ സീറ്റുകളും നേടി.

