കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി 9 ലക്ഷം കവർന്നെന്ന് പരാതി. ഏച്ചൂർ സ്വദേശി റഫീഖിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നത്. പണയ സ്വർണ്ണം തിരിച്ചെടുക്കാനായി പലരിൽ നിന്ന് കടം വാങ്ങിയ പണമാണ് വ്യാപാരിയിൽ നിന്ന് സംഘം തട്ടിയെടുത്തത്.
പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മർദിച്ചു അവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി. നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് റഫീഖ്. സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്.
സംഭവത്തെക്കുറിച്ച് റഫീഖ് പറയുന്നതിങ്ങനെ ..
“രാത്രിയാണ് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാർ വന്നു നിർത്തി. മൂന്നാലു പേർ വലിച്ച് കാറിലേക്ക് കയറ്റുകയും ചെയ്തു. വായ പൊത്തിപ്പിടിച്ചതോടെ ബഹളം വെക്കാനും കഴിഞ്ഞില്ല. തോളിലിട്ട ബാഗ് എടുക്കാൻ ശ്രമിച്ചെങ്കിലും വിട്ടുനൽകാത്തതിനാൽ നാലംഗസംഘം വാളെടുക്കാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് പേടിച്ചുകൊണ്ട് ബാഗ് നൽകി. ജീവൻ എടുക്കുമോ എന്ന ഭയത്താലാണ് ബാഗ് നൽകിയത്. അതിൽ 9 ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവനായും അവർ തട്ടിയെടുത്തു. മൂക്കിനും അരക്കെട്ടിനും ഉൾപ്പെടെ ശരീരത്താകെ പരിക്കുണ്ട്.
പണയം വെച്ച സ്വർണം എടുക്കാനായി പലരിൽ നിന്നായി കടംവാങ്ങിയ പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. മുഖംമൂടി ധരിച്ചായിരുന്നു അവർ എത്തിയിരുന്നത്. എന്നാൽ ശബ്ദം വെച്ചുകൊണ്ട് ആരാണെന്ന് മനസ്സിലാക്കാനും തനിക്ക് കഴിഞ്ഞില്ല.”- റഫീഖ് പറഞ്ഞു.

