കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. സംശയം തോന്നാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ ഐഡിയും ആധാറും ഉൾപ്പെടെ കൃത്രിമമായി ഉണ്ടാക്കിയാണ് യുവാവ് പരീക്ഷയ്ക്ക് എത്തിയത്. ഈ മാസം ഏഴിന് പഞ്ചാബിലെ ഫരീദ്കോട്ടിൽ നടന്ന വിചിത്ര സംഭവത്തിൽ ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങാണ് പിടിയിലായത്.
ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് കാമുകി പരംജിത് കൗറിനു പകരമായി അംഗ്രേസ് സിങ് പെൺവേഷത്തിൽ എത്തിയത്. വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു. അതിവിദഗ്ധമായി വ്യാജ തിരിച്ചറിയല്‍ കാർഡുകൾ തയാറാക്കിയെങ്കിലും ബയോമെട്രിക് പരിശോധനയിൽ ഇയാളുടെ കള്ളിപ്പുറത്താവുകയായിരുന്നു . വിരലടയാളത്തിൽ വ്യത്യാസം കാണിച്ചതോടെ അധികൃതർ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തിൽ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതർ അറിയിച്ചു.

