തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച മുഹമ്മദ് അനസിനെ പിന്തുടർന്ന് അധിഷേപിക്കുന്നെന്ന് പരാതി. മർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരൻ മുഹമ്മദ് അനസിനെ കോളജിലും സമൂഹമദ്ധ്യമം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായിട്ടാണ് പരാതി . മർദ്ദനകേസിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റ ഡയറക്ടറേറ്റിൽ മൊഴി നൽകാൻ എത്തിയപ്പോഴാണ് അനസ് ഇക്കാര്യം അറിയിച്ചത്. കോളജിൽ എസ്എഫ്ഐക്കാർ പിന്തുടരുകയും ഭിന്നശേഷിയെക്കുറിച്ച് പറഞ്ഞു കളിയാക്കുകയും ചെയ്യുന്നുണ്ടെന്നാണ് അനസ് പറയുന്നത് .
കോളേജിലെ അന്വേഷണസമിതി വീണ്ടും മൊഴി രേഖപ്പെടുത്തിയെങ്കിലും മർദ്ദനം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാനാണ് അദ്ധ്യാപകർ ശ്രമിക്കുന്നതെന്നും അനസ് ആരോപിക്കുന്നു. ഇല്ലാത്ത സാക്ഷികളെ വരെ സംഘടിപ്പിച്ചാണ് പ്രതികൾക്ക് സംരക്ഷണമേർപ്പെടുത്തുന്നത്.അതേസമയം മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെന്നും അതിനാൽ തന്നെ അറസ്റ്റ് രേഖപ്പെടുത്താനാകില്ലെന്നാണ് കൻ്റോൺമെൻ്റ് പൊലീസ് നൽകുന്ന വിശദീകരണം.എന്നാൽ എസ്എഫ്ഐ പ്രവർത്തകൻ കൂടിയാണ് അക്രമത്തിനിരയായ മുഹമ്മദ് അനസ് .കൊടി തോരണങ്ങൾ കെട്ടാൻ എത്തിയില്ലെന്നും പരിപാടികളിൽ സജീവമായി പ്രവർത്തിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ ആക്രമിച്ചത് .അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചുമായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും കുട്ടിസഖാക്കൾ മർദ്ദിച്ചിരുന്നു . സംഭവത്തിന് പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടിരുന്നു.

