ബെയ്ജിംഗ്: ഇന്ത്യയും ചൈനയും ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് വികസ്വര രാജ്യങ്ങളാണെന്നും ഒരിക്കലും എതിരാളികളായി നിൽക്കുന്നവരല്ലെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണ്, അല്ലാതെ എതിരാളികളല്ല എന്ന് സൂ ഫെയ്‌ഹോങ് പറയുന്നു.
”ഇന്ത്യയും ചൈനയും ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് വികസ്വര രാഷ്‌ട്രങ്ങളാണ്. സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക, ജനജീവിതം മെച്ചപ്പെടുത്തുക എന്ന് തുടങ്ങീ ഇരുരാജ്യങ്ങൾക്ക് അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്. 2047ഓടെ വികസിത രാഷ്‌ട്രമാവുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ. ഇപ്പോൾ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും പല വിഷയങ്ങളിലും സമവായത്തിൽ എത്തിയിട്ടുണ്ട്. അതായത് ചൈനയും ഇന്ത്യയും ഒരിക്കലും എതിരാളികളല്ല. സഹകരിച്ച് പ്രവർത്തിക്കേണ്ടവരാണ്. വികസന പങ്കാളികളാണ്, അല്ലാതെ പരസ്പരമുള്ള ഭീഷണികളായി നിൽക്കുന്നില്ലെന്നും” സൂ ഫെയ്‌ഹോങ് പറയുന്നു.
”ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ട് തവണയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. അതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി ചർച്ചകൾ നടത്തി. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നേതാക്കൾ തമ്മിൽ തീരുമാനിക്കുകയും ചെയ്തതായി” സൂ ഫെയ്‌ഹോങ് പറയുന്നു.

