ദില്ലി: ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവുമായി അടുത്തയാഴ്ച കമാർഡർതല ചർച്ചകൾ നടത്തും. കിഴക്കൻ ലഡാക്കിൽ നാലുമാസമായി തുടരുന്ന സംഘർഷം ലഘൂകരിക്കാനും പട്ടാളത്തെ പിൻവലിക്കാനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെട്ട അഞ്ചിന ഉടമ്പടിയിലെ കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതു സംബന്ധിച്ചാണ് ചർച്ച.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയുമായി വ്യാഴാഴ്ച മോസ്കോവിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്.
അരുണാചൽ പ്രദേശിലെ സുബാൻസിരി ജില്ലയിൽ നിന്നും സെപ്റ്റംബർ നാലിന് കാണാതായി പിന്നീട് ചൈനയിൽ കണ്ടെത്തിയ അഞ്ച് യുവാക്കളെ ചൈനീസ് പട്ടാളം ഇന്ന് ഇന്ത്യയ്ക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.

