Friday, December 12, 2025

ഭാരതം ആഗോള സൂപ്പർ പവർ: ഒക്ടോബർ 7 ഭീകരാക്രമണ സമയത്ത് ജൂത ജനതയ്ക്ക് ഭാരതം നൽകിയ പിന്തുണ മറക്കാനാകില്ലെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദെയോൻ സർ

ദില്ലി : ഭാരതം ഒരു ‘ആഗോള സൂപ്പർ പവർ’ ആണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ . പ്രതിരോധം, നവീകരണം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മധ്യേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഭാരതം -ഇസ്രായേൽ പങ്കാളിത്തത്തിന്റെ പ്രാധാന്യം മന്ത്രി സർ അടിവരയിട്ടു.. ഭാരതവുമായുള്ള സൗഹൃദത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്,സർ കൂട്ടിച്ചേർത്തു.

പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് ഒരു ധാരണാപത്രം ഒപ്പുവെക്കാൻ ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നതായും അദ്ദേഹം അറിയിച്ചു. “പ്രതിരോധം, കൃഷി, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഞങ്ങൾ മുന്നോട്ട് പോകുകയാണ്, എന്നാൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള തീവ്രമായ ആഗ്രഹം എന്നും ഞങ്ങൾക്കുണ്ട്,” സർ കൂട്ടിച്ചേർത്തു.

പ്രതിരോധ സഹകരണത്തിനായുള്ള 17-ാമത് ഇന്ത്യ-ഇസ്രായേൽ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (JWG) യോഗത്തിലാണ് ധാരണാപത്രം ഔദ്യോഗികമാക്കിയത്. ഭാരതത്തിന്റെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ഇസ്രായേൽ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ മേജർ ജനറൽ (റിട്ട.) അമീർ ബരം എന്നിവരാണ് ടെൽ അവീവിൽ നടന്ന യോഗത്തിന് സഹ അദ്ധ്യക്ഷത വഹിച്ചത്. സാങ്കേതിക കൈമാറ്റം, സംയുക്ത സൈനികാഭ്യാസങ്ങൾ, പ്രതിരോധ സംവിധാനങ്ങളുടെ സഹ-വികസനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നത്.

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെ തുടർന്ന് ഭാരതം നൽകിയ പിന്തുണയ്ക്ക് മന്ത്രി സർ നന്ദി രേഖപ്പെടുത്തി. “ആ ഭീകരമായ ദിനത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച ആദ്യ ലോക നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു എന്നത് ഞങ്ങൾ ഒരിക്കലും മറക്കില്ല. ഭാരതം ഞങ്ങളോടൊപ്പം നിലകൊണ്ടു, അത് ഞങ്ങൾ ഓർക്കും.” ” അദ്ദേഹം പറഞ്ഞു

സ്ഥിരതയില്ലാത്ത ഗാസ സമാധാന പ്രക്രിയയെക്കുറിച്ച് സംസാരിച്ച സർ, ട്രമ്പിന്റെ സമാധാന പദ്ധതിയാണ് നിലവിൽ മുന്നോട്ട് പോകാനുള്ള ഏക മാർഗ്ഗമെന്ന് ഊന്നിപ്പറഞ്ഞു. മറ്റ് ആഗോള ശക്തികൾ മുന്നോട്ട് വെക്കുന്ന വ്യതിചലനങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇതൊരു ഘട്ടംഘട്ടമായും യാഥാർത്ഥ്യബോധത്തോടെയും നടപ്പിലാക്കാൻ കഴിയുന്ന പദ്ധതിയാണ്. ഒരു ലോക നേതാവ് എന്ന നിലയിൽ, ഇത് ട്രാക്കിൽ നിലനിർത്തുന്നതിൽ ഭാരതത്തിന് പ്രധാന പങ്കുണ്ട്,” സർ പറഞ്ഞു.

ഏറെ ചർച്ച ചെയ്യപ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇസ്രായേൽ വിദേശകാര്യ മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചു. “ഞങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പലസ്തീൻ രാഷ്ട്രം ഇന്ന് സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയില്ല,. ഗാസ മുതൽ ലെബനൻ, യെമൻ വരെ ഇറാൻ പിന്തുണയ്ക്കുന്ന ഭീകര രാഷ്ട്രങ്ങളെയാണ് മധ്യേഷ്യ ഇപ്പോഴും അഭിമുഖീകരിക്കുന്നത്. ട്രമ്പിന്റെ പ്ലാൻ ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്നില്ല. അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഞങ്ങൾ മുൻകാല തെറ്റുകളിൽ നിന്ന് പഠിച്ചു, അത് ആവർത്തിക്കില്ല,” ഹമാസിൻ്റെ സൈനിക ശക്തി ഇല്ലാതാക്കുകയും ഗാസയിലെ ഭരണം മാറ്റുകയും ചെയ്യുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം.”-സർ പറഞ്ഞു.

ഭാരതവും ഇസ്രായേലും ഭീകരതയുടെ ഒരേ വേദനയും അനുഭവവും പങ്കുവെക്കുന്നവരാണെന്ന് സർ സമ്മതിച്ചു. എല്ലാ രാജ്യങ്ങളിലും ഭീകരതയുണ്ട്, നിർഭാഗ്യവശാൽ ഭാരതത്തിലെ ജനങ്ങൾ അതിൻ്റെ ഭീകരത അറിയുന്നവരാണ്, ഞങ്ങൾ ലഷ്‌കർ-ഇ-തൊയ്ബ പോലുള്ള സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളായി കണക്കാക്കുകയും, രഹസ്യാന്വേഷണം, സാങ്കേതികവിദ്യ, പ്രതിരോധം എന്നിവയിൽ അടുത്ത സഹകരണം പുലർത്തുകയും ചെയ്യുന്നു. ഭീകരതയെ നേരിടുന്നതിൽ ഇസ്രായേലിനേക്കാൾ വലിയ അനുഭവസമ്പത്തുള്ള രാജ്യം മറ്റൊന്നില്ല, അത് ഇന്ത്യയുമായി പങ്കുവെക്കാൻ ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ-രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള പുതിയ ചട്ടക്കൂടുകൾ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള “യഥാർത്ഥ തന്ത്രപരമായ പങ്കാളിത്തത്തെയാണ്” പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സാമ്പത്തിക, കണക്റ്റിവിറ്റി പദ്ധതികളെക്കുറിച്ച് സംസാരിച്ച സർ, 2023-ലെ ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (IMEC) പോലുള്ള സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഇസ്രായേൽ തയ്യാറാണെന്ന് അറിയിച്ചു. “യുദ്ധം കാരണം ഒരു ഇടവേളയുണ്ടായി, പക്ഷേ ഞങ്ങൾ വീണ്ടും മുന്നോട്ട് പോകാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പ് ഹൈഫാ തുറമുഖത്തിൽ നടത്തിയ നിക്ഷേപത്തെ “വിശ്വാസത്തിന്റെ പ്രതീകം” എന്നാണ് സർ വിശേഷിപ്പിച്ചത്. “ഇസ്രായേലിന്റെ എയർ ഡിഫൻസ് സംവിധാനം ഞങ്ങളുടെ രാജ്യത്തെയും ഇവിടെ നടത്തുന്ന നിക്ഷേപങ്ങളെയും സംരക്ഷിക്കുന്നു. അദാനിയുടെ നിക്ഷേപത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് ഇരുപക്ഷത്തിനും പ്രധാനമാണ്,” ടൂറിസവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിനായി ഭാരതവും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി നെതന്യാഹുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് സർ അഭിമുഖം അവസാനിപ്പിച്ചത്. “തന്ത്രപരവും അതിലോലവുമായ വിഷയങ്ങളിൽ പോലും അവരുടെ സംഭാഷണങ്ങൾ വളരെ തുറന്നതാണ്. അവർ ഉടൻ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഒരു യഥാർത്ഥ തന്ത്രപരമായ പങ്കാളിത്തത്തിന് പരസ്പര ആഗ്രഹമുണ്ട്. ഭാരതമാണ് ഭാവി. ഇസ്രായേൽ ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും ഞങ്ങൾ ഒരു പ്രാദേശിക ശക്തിയാണ്. ഒരുമിച്ച് നമുക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയും, തീർച്ചയായും ഞങ്ങൾ അത് ചെയ്യും.” അടുത്ത വർഷം ഭാരതത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടിയിൽ ഇസ്രായേൽ ഉന്നത തലത്തിൽ പങ്കെടുക്കുമെന്നും സർ സ്ഥിരീകരിച്ചു.

Related Articles

Latest Articles