ദില്ലി : രാജ്യത്തിലെ എല്ലാ യുവാക്കൾക്കും തൊഴിൽ അവസരങ്ങൾ നൽക്കുകയും അവരുടെ ആഗ്രഹങ്ങൾ സഫലമാക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിലേക്കാണ് തൻ്റെ സർക്കാർ പരിശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 51,000-ത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലികൾക്കായുള്ള നിയമന കത്തുകൾ വിതരണം ചെയ്ത ശേഷം റോസ്ഗർ മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതിക വിദ്യകളും, ബഹിരാകാശം, അർദ്ധചാലകങ്ങൾ തുടങ്ങിയ ആധുനിക മേഖലകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. മുൻ സർക്കാരുകൾക്ക് നയപരമായ ദൗർബല്യവും ഉന്നത ലക്ഷ്യങ്ങളുടെ അഭാവവും ഉണ്ടായിരുന്നു, ഇതിന്റെ ഫലമായി ഭാരതം ഉയർന്നുവരുന്ന സാങ്കേതിക മേഖലകളിൽ പിന്നോക്കം നിൽക്കേണ്ടി വന്നു. പഴയതും കാലഹരണപ്പെട്ടതുമായ സാങ്കേതികവിദ്യകൾ മാത്രമാണ് അവർ രാജ്യത്ത് കൊണ്ടുവന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആധുനിക സാങ്കേതിക വിദ്യകളുടെ വളർച്ചയിലേക്ക് ഭാരതത്തിനു വികസിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു , ഈ ചിന്താഗതിയാണ് നാടിനെ പിന്നാക്കത്തിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ വ്യവസായങ്ങൾ ഇല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടത് യുവാക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻകാല സർക്കാരുകളുടെ പഴയ ചിന്താഗതിയിൽ നിന്ന് രാജ്യം മാറാനുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭരണകാലത്ത് ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. പരമാവധി ആളുകൾക്ക് തൊഴിൽ നൽക്കുക എന്നതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അതിവേഗ പാതകൾ, ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേ ശൃംഖലകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ വികസനം മികവുറ്റ രീതിയിൽ നടന്നു വരുന്നു. ജല, വാതക പൈപ്പ് ലൈൻ സ്ഥാപിതമാകുന്നതായും, സ്‌കൂളുകളും സർവകലാശാലകളും തുറക്കുന്നതായും, വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് സൗകര്യങ്ങൾ മാത്രമല്ല, തൊഴിൽ സാധ്യതകളും സൃഷ്ടിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയുടെ പങ്ക് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. തങ്ങളുടെ ഭരണകാലത്ത് രാജ്യത്ത് 1.5 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനായതായും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടിയിലധികം യുവാക്കൾക്ക് തൊഴിൽ സാധ്യത നൽകാൻ പെയ്ഡ് ഇൻ്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കാനിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തിലെ യുവാക്കൾക്ക് കുടിയേറ്റവും തൊഴിലും ഉറപ്പാക്കാൻ 21 രാജ്യങ്ങളുമായി ഭാരതം കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

