ദില്ലി: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രസിപ്പിക്കുന്ന വിജയത്തിൽ ട്രംപിനെ ഫോണിലൂടെ വിളിച്ചാണ് മോദി അഭിനന്ദിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുമായി ഫോണിൽ സംസാരിച്ചു എന്നാണ് മോദി ഇക്കാര്യത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കുറിച്ചത്. സാങ്കേതിക വിദ്യ, പ്രതിരോധം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ അമേരിക്കയുമായുള്ള ബന്ധം ദൃഡപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമലാ ഹാരിസ് രംഗത്തെത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് ട്രംപ് നേടിയത്. 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടിയാണ് ട്രംപ് തകർപ്പൻ വിജയം സ്വന്തമാക്കിയത്.
കമല ഹാരിസ് വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സ്വിങ്സ്റ്റേറ്റുകളിൽ അടക്കം മികച്ച പ്രകടനം നടത്തിയ ട്രംപ് ഏഴ് നിർണായക സംസ്ഥാനങ്ങളും കൈപ്പിടിയിൽ ഒതുക്കിയാണ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. പോപ്പുലർ വോട്ടുകൾ നോക്കിയാൽ 51 ശതമാനം അമേരിക്കക്കാർ ട്രംപിന് ഒപ്പം നിന്നു.

