കൊൽക്കത്ത: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൗറയിൽ സന്ദർശനത്തിനെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നിൽ പരാതിയും പ്രതിഷേധവുമായി ജനങ്ങൾ. മാലിന്യവും രോഗങ്ങളും നിറഞ്ഞ ചേരിക്ക് തുല്യമായ പ്രദേശങ്ങലിലൂടെയാണ് കഴിഞ്ഞ ദിവസം മമത കടന്നു പോയത്.
ഹൗറയിലെ പുരാനാബസ്തിയിലെ 29ആം വാർഡിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇവിടെ 400 പേർക്ക് ഉപയോഗിക്കാൻ ആകെയുള്ളത് 2 ശൗചാലയങ്ങൾ മാത്രമാണെന്ന് പ്രദേശവാസി മുഖ്യമന്ത്രിയോട് പറഞ്ഞു.
എന്നാൽ വിഷയത്തിൽ സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടി, ഒപ്പമുണ്ടായിരുന്ന നഗരവികസനകാര്യ മന്ത്രി ഫിർഹാദ് ഹക്കീമിനോട് തട്ടിക്കയറുകയായിരുന്നു മമതാ ബാനർജി.
പ്രദേശത്തെ കൗൺസിലർ എവിടെയെന്ന് ചോദിച്ച മമതയോട്, അയാൾ കൊലപാതക കേസിൽ അറസ്റ്റിലായിട്ട് രണ്ട് വർഷം കഴിഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കൗൺസിലർ തൃണമൂൽ കോൺഗ്രസ്സുകാരനാണെന്നും അവർ അറിയിച്ചു.
എന്നാൽ മമതയുടെ ഈ നടപടികളൊക്കെ കാപട്യമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. അഴിമതിയും താൻപോരിമയും നിറഞ്ഞ മമതയുടെ ഭരണത്തിൽ അസംതൃപ്തരായ ജനങ്ങൾ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഉറപ്പായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോൺഗ്രസ്സ് മാതൃകയിലുള്ള തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയെന്നും ബി.ജെ.പി ആരോപിക്കുന്നു. മമതാ ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ നിർദ്ദേശപ്രകാരമാണ് അവരുടെ ഈ പ്രവൃത്തികളെന്നും ആരോപണം ഉയരുന്നു.