തീവ്രവാദമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും,ഭീകരർക്ക് പിന്തുണ നല്കുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കോവിഡ് സാഹചര്യത്തിൽ നീട്ടിവെച്ച ഉച്ചകോടിയിൽ വെർച്വൽ ആയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.
കാലത്തിനൊത്ത മാറ്റമില്ലാത്തതിനാൽ രാജ്യാന്തരസംഘടനകളുടെ വിശ്വാസ്യത ചോദ്യമുനയിലാണ്. യുഎന് രക്ഷാസമിതിയിൽ മാറ്റം അനിവാര്യമാണെന്നും, എഎംഎഫ് , ഡബ്ലിയുടിഒ, ഡബ്ലിയുഎച്ച്ഒ എന്നീ സംഘടനകളുടെ ഘടനയും പരിഷ്ക്കരിക്കണമെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ആത്മനിർഭർ ഭാരത് എന്ന ഇന്ത്യയുടെ ആശയത്തെക്കുറിച്ചും മോദി ഉച്ചകോടിയിൽ സംസാരിച്ചു. മരുന്ന് ഉല്പാദന മേഖലയിൽ ഇന്ത്യയുടെ വലിയ ശേഷി മൂലം കോവിഡ് സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 150ല് അധികം രാജ്യങ്ങൾക്ക് മരുന്നുകൾ നല്കാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സീന് ഉല്പ്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി മഹാമാരിക്കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കാൻ വിനിയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബഹുസ്വരത വെല്ലുവിളികൾ നേരിടുകയാണെന്നും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ചു നില്ക്കണമെന്നും വെർച്വൽ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രശ്നത്തെ നേരിടുന്നതിന് ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.