ഗാന്ധിനഗര്‍: വിവാദ കള്ളസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു.
നിലവില്‍, രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്‌ക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ്. തങ്ങളുടെ രണ്ട് പെണ്‍മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി ബെംഗളൂരു സ്വദേശികളായ ദമ്പതിമാർ കഴിഞ്ഞദിവസമാണ് പരാതി നല്‍കിയത്.
ഇതിനു പിന്നാലെ നിത്യാന്ദയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നീ അനുയായികളെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നിത്യാനന്ദയെ കുറിച്ചുള്ള വിവരങ്ങള്‍ ഇവരില്‍നിന്ന് ശേഖരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.