ആന്ധ്രാപ്രദേശിലെ ദുരൂഹ രോഗത്തിനു കാരണം കൊതുകുനാശിനി. ബിജെപി എംപി ജിവിഎൽ നരസിംഹറാവു വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. കൊതുകുനാശിയാവാനാണ് സാധ്യത എന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 300ലധികം കുട്ടികളെയുൾപ്പെടെ 450ഓളം ആളുകൾക്കാണ് ആന്ധ്രയിൽ ഈ രോഗം പിടികൂടിയത്. 45കാരനായ ഒരാൾ മരണപ്പെടുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിൽ ഒരാൾക്ക് പോലും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
അപസ്മാരവും ഛർദിയും കൊണ്ട് ആളുകൾ ബോധരഹിതരായി വീഴുകയായിരുന്നു. രോഗബാധിതർക്ക് രക്തപരിശോധനയും സിടി സ്കാനും നടത്തിയെങ്കിലും എന്താണ് രോഗമെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മരണപ്പെട്ടയാളുടെ പരിശോധനാഫലങ്ങൾ വന്നാൽ കുറച്ചു കൂടി വ്യക്തമായ വിവരം ലഭിക്കുമെന്ന് ജില്ലാ ജോയിന്റ് കലക്ടർ ഹിമാൻഷു ശുക്ല പറഞ്ഞിരുന്നു. ഇത്തരത്തിൽ അസുഖം ബാധിച്ച പലരും വേഗത്തിൽ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാരുടെ ഒരു പ്രത്യേക സംഘം അവിടെ എത്തിയിട്ടുണ്ട്.