തിരുവനന്തപുരം പോത്തൻകോട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണം. പ്രതിയായ പോത്തന്‍കോട് സ്വദേശി തൗഫീക്കിനെ നേരത്തെ പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
നിരവധി കേസുകളിലെ പ്രതിയാണ് തങ്കമണിയെ കൊലപ്പെടുത്തിയ തൗഫീഖ്. മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തന്‍കോടെത്തിയത്. തമ്പാനൂര്‍ സ്റ്റേഷനില്‍ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് ഒറ്റയ്ക്ക് താമസിക്കുന്ന 65കാരിയായ വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. വീടിന് സമീപത്തുള്ള പുരയിടത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഇവരുടെ മുഖത്ത് മുറിപ്പാടുണ്ടായിരുന്നു. . ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലര്‍ച്ചെ പൂജ ചെയ്യാന്‍ പൂപറിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്ന വയോധികയെ ഇതിനിടെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. പൂക്കളും ചെരിപ്പുമെല്ലാം മൃതദേഹത്തിന് സമീപത്ത് ചിതറിക്കിടന്നിരുന്നു. വയോധിക ധരിച്ച കമ്മലും നഷ്ടപ്പെട്ടിരുന്നു. ഇത് പിന്നീട് പ്രതിയിൽ നിന്ന് കണ്ടെടുത്തു.

