ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ മതപരമായ വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി ഹിന്ദു ജീവനക്കാരൻ രംഗത്ത്.
കോളേജിലെ പർച്ചേസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആശിഷ് ശർമ്മയാണ് അസിസ്റ്റന്റ് ഫിനാൻസ് ഓഫീസറായ സമീർ മുർസിൽ ഖാൻ മതത്തിന്റെ പേരിൽ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഖാൻ തന്നെ ഉപദ്രവിച്ചുവരികയാണെന്നും കുറി തൊട്ടതിന് ഖാൻ പരിഹസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വർഷമായി ആശിഷ് ശർമ്മ കോളേജിൽ ജോലി ചെയ്തുവരികയാണ് . മതപരമായ വിവേചനം കാരണം തനിക്ക് അർഹമായ സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഒരു വർഷത്തിലേറെയായി, അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ സമീർ മുർസിൽ ഖാൻ എന്നെ ഉപദ്രവിച്ചുവരികയാണ്. ചിലപ്പോൾ അദ്ദേഹം ‘തിരികെ പോകൂ’ എന്ന് പറയും, അല്ലെങ്കിൽ ‘ഈ കുറി തൊട്ട വ്യക്തി ആരാണ് എന്ന് ചോദിക്കും. കുറിയുടെ വലിപ്പം ദിവസം തോറും വലുതാകുകയാണെന്ന് കളിയാക്കും..
അയാളുടെ പശ്ചാത്തലത്തെക്കുറിച്ച് എനിക്ക് അറിയില്ലെന്ന് പറഞ്ഞ് എന്നെ നിരന്തരം അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പാഴ്സൽ നൽകാൻ ഖാന്റെ ഓഫീസിലേക്ക് പോകുമ്പോഴെല്ലാം എനിക്ക് അകത്ത് കടക്കാൻ അനുവാദമില്ലെന്ന് അയാൾ പറഞ്ഞു. ജോലി ഉപേക്ഷിക്കാനും അയാൾ എന്നോട് ആവശ്യപ്പെടുന്നു:”- ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്റെ മതം ആചരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അതിനാൽ ഖാൻ നടത്തുന്ന പീഡനവും മതപരമായ വിവേചനവും സംബന്ധിച്ച് വൈസ് ചാൻസലർ, രജിസ്ട്രാർ ഉൾപ്പെടെയുള്ള സർവകലാശാലാ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.
ചില കോളേജ് വിദ്യാർത്ഥി നേതാക്കൾ ശർമ്മയെ പിന്തുണച്ചിട്ടുണ്ട്. ശർമ്മയുടെ പരാതി സർവകലാശാലയ്ക്ക് ലഭിച്ചതായി എഎംയു പ്രോക്ടർ പ്രൊഫസർ വസീം അലി സ്ഥിരീകരിച്ചു. ഇരു കക്ഷികളുടെയും വാദം കേൾക്കുമെന്നും വിഷയം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

