തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ലഭിച്ചതിന് പിന്നാലെ റിപ്പോർട്ടിൽ മൊഴിനല്‍കിയവരെ നേരിട്ട് കാണാനാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുമ്പാകെ സിനിമാ മേഖലയിലെ 50 പേരാണ് ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൊഴിയായി നല്‍കിയത്. ഇവരെ അന്വേഷണ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് നേരിട്ട് കാണും. മൊഴിയുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് അറിഞ്ഞ് പരാതിയായി രേഖപ്പെടുത്തി കേസെടുത്ത് മുന്നോട്ട് പോകാനാണ് നീക്കം.
ഓണത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ പത്ത് ദിവസത്തിനുള്ളില്‍ ഇരകളെ നേരിട്ട് കാണുന്നത് പൂര്‍ത്തിയാക്കാനാണ് തീരുമാനം. അന്വേഷണ സംഘം യോഗം ചേര്‍ന്ന് എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തീരുമാനം എടുക്കും. അതിന് ശേഷം മാത്രമേ ഇരകളെ നേരിട്ട് കാണുന്നത് തുടങ്ങുകയുള്ളു.ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാകും അന്വേഷണ സംഘത്തിന്റെ നീക്കം.

