കാർത്തൂം : സുഡാനിലെ ദക്ഷിണ കോർഡോഫാൻ സംസ്ഥാനത്ത് അറബ് ഇസ്‌ലാമിസ്റ്റ് സംഘടനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) നടത്തിയ ഡ്രോൺ ആക്രമണത്തിൽ 43 കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 79 സാധാരണക്കാർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംസ്ഥാന തലസ്ഥാനമായ കാലോഗി നഗരത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ദക്ഷിണ കോർഡോഫാൻ സംസ്ഥാന സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. കുട്ടികളുടെ നഴ്‌സറി, ഒരു ആശുപത്രി, ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് നാല് മിസൈലുകളാണ് ഡ്രോൺ അയച്ചതെന്ന് സർക്കാർ അറിയിച്ചു. RSF ന്റെ സഖ്യകക്ഷിയായ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെൻ്റ്-നോർത്ത് (SPLM-N) നടത്തിയ ഈ ആക്രമണം “അതിക്രൂരമായ കുറ്റകൃത്യം” ആണെന്നും സർക്കാർ അപലപിച്ചു.
ആദ്യ ഘട്ടത്തിൽ ആറ് കുട്ടികളും ഒരു അദ്ധ്യാപികയും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും മറ്റുള്ളവർക്ക് പരിക്കേറ്റതായും സർക്കാർ അറിയിച്ചിരുന്നുവെങ്കിലും, മരണസംഖ്യ പിന്നീട് 79 ആയി ഉയരുകയായിരുന്നു.
ഈ കൊടുംക്രൂരതകൾ അവസാനിപ്പിക്കാൻ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും, RSF-നെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾക്ക് അവരുടെ സഖ്യകക്ഷികളെ ഉത്തരവാദികളാക്കണമെന്നും ദക്ഷിണ കോർഡോഫാൻ സംസ്ഥാന സർക്കാർ അന്താരാഷ്ട്ര സമൂഹത്തോടും മനുഷ്യാവകാശ ഗ്രൂപ്പുകളോടും ആവശ്യപ്പെട്ടു.
യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിൻ്റെ (UNICEF) സുഡാനിലെ പ്രതിനിധി ഷെൽഡൺ യെറ്റ് ആക്രമണത്തെ കുട്ടികളുടെ അവകാശങ്ങളുടെ ഭയാനകമായ ലംഘനം എന്ന് വിശേഷിപ്പിച്ചു. കൊല്ലപ്പെട്ടവരിൽ 5 വയസ്സിനും 7 വയസ്സിനും ഇടയിൽ പ്രായമുള്ള പത്തിലധികം കുട്ടികളുണ്ടെന്ന് UNICEF പ്രസ്താവനയിൽ അറിയിച്ചു.
നവംബർ ആദ്യത്തോടെ കോർഡോഫാൻ സംസ്ഥാനങ്ങളിലുണ്ടായ സുരക്ഷാ സാഹചര്യങ്ങളുടെ രൂക്ഷമായ തകർച്ചയ്ക്കിടയിലാണ് ഈ ആക്രമണം നടന്നതെന്നും, ഇത് വ്യാപകമായ പലായനത്തിനും മാനുഷിക ആവശ്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണമായെന്നും UNICEF ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു മാസത്തിനിടെ വടക്കൻ കോർഡോഫാനിലും ദക്ഷിണ കോർഡോഫാനിലും വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ നിന്ന് 41,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായും UNICEF കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍നിന്ന് പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. അതോടൊപ്പം തന്നെ കൂട്ടക്കൊലകളും അരങ്ങേറി. പതിനായിരക്കണക്കിനാളുകള്‍ ജീവനുംകൊണ്ട് പലായനം ചെയ്തു. വലിയ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയാണ് ആര്‍എസ്എഫ് കൊല്ലപ്പെട്ടവരെ സംസ്‌കരിച്ചത്. റിസര്‍ച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ കൂട്ടക്കൊലയുടെ തെളിവുകള്‍ പുറത്തുവന്നിരുന്നു. മൃതദേഹങ്ങളുടെ കൂമ്പാരങ്ങളും നഗരത്തില്‍ പലയിടത്തും രക്തച്ചാലുകളും ചിത്രങ്ങളില്‍ തെളിഞ്ഞിരുന്നു.
എല്‍ ഫാഷറിന്റെ പതനത്തോടെ സായുധകലാപം സുഡാനിലെ മറ്റു പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 2023 ഏപ്രിലില്‍ സുഡാനീസ് സായുധ സേന നേതാവ് ജനറല്‍ അബ്ദേല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും ആര്‍എസ്എഫ് കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മില്‍ പിണങ്ങിയതിന് പിന്നാലെയാണ് നരവേട്ട രൂക്ഷമായത്.
ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വര്‍ണ്ണ ഉത്പാദകരായ സുഡാനിലെ സ്വര്‍ണ്ണമാണ് ആര്‍എസ്എഫിന് ഇന്ധനം നല്‍കുന്നത്. ദാര്‍ഫറിലെ ഈ ഖനികള്‍ നിയന്ത്രിക്കുന്ന ആര്‍എസ്എഫ് കോടികള്‍ സമ്പാദിക്കുന്നു. പകരം ആയുധങ്ങളും ഡ്രോണുകളും സംഘടിപ്പിക്കുന്നു.

