മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തില്‍ പോലീസ് പരിശോധന തുടരുന്നു. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. അനിലിന്റെ പഴയ വീടിന്റെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടത്തുന്നത്. പഴയ വീട് പൊളിച്ച് ഇയാൾ പുതിയ വീട് പണിതിരുന്നു. ഇതിന്റെ ഭാഗമായി പഴയ സെപ്റ്റിക് ടാങ്ക് അടക്കമുള്ളവ മണ്ണിട്ട് മൂടി. നിലവിൽ പോലീസ് സംഘം ഈ മണ്ണ് നീക്കിയിട്ടുണ്ട് . ഇനി സ്ളാബ് തുറന്നാണ് പരിശോധിക്കേണ്ടത്.
അനിലിന്റെ ഭാര്യ കലയെയാണ് 15 വര്‍ഷം മുന്‍പാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനില്‍ പരാതിയും നല്‍കിയിരുന്നു. എന്നാൽ അന്വേഷണത്തില്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടു സഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ കല മറ്റൊരാളോടൊപ്പം ഒളിച്ചോടി എന്ന കഥ നാട്ടിൽ പ്രചരിക്കുകയും ചെയ്തു. പിന്നീട് അനില്‍ വീണ്ടും വിവാഹിതനായി. ഇയാള്‍ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു ഊമക്കത്തും അതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കലയുടെ തിരോധാനത്തില്‍ വഴിത്തിരിവായതെന്നാണ് റിപ്പോർട്ട്. കൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഇയാളുടെ ഭാര്യയുമായി തര്‍ക്കമുണ്ടായപ്പോള്‍ ‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി എന്നാണ് വിവരം. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടങ്ങിയത്.

