കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന്
ഹൈക്കോടതി. പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡപ്യൂട്ടി ഡയറക്ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. കൂടാതെ പൊന്നമ്പലമേട്ടിൽ തത്സമയ നിരീക്ഷണത്തിനുള്ള ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. പോലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിക്കണം. അനധികൃത പ്രവേശനം തടയാൻ സ്വീകരിച്ച നടപടികൾ വനം ഡപ്യൂട്ടി ഡയറക്ടറും അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയവർ പൂജ നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ. കെ നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്ന പൊന്നമ്പലമേട്ടിലെ കൽത്തറയിൽ അതിക്രമിച്ചു കയറി പൂജ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.

