വാഷിങ്ടൻ∙ ഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിൽ നടത്തിയ അമേരിക്കൻ നാവിക സേന നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സൈന്യം. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
ഭൂമിക്കടിയിൽ ആഴത്തിൽ നിർമിച്ച ഫൊർദോ ആണവ നിലയത്തിന് രണ്ടു വഴികളുണ്ടായിരുന്നതായി അമേരിക്ക അവകാശപ്പെടുന്നു. ഓരോ പാതയ്ക്കും മൂന്ന് ഷാഫ്റ്റുകളുണ്ടായിരുന്നു. ഒരു പ്രധാന ഷാഫ്റ്റിന് ഇരുവശത്തും രണ്ട് ചെറിയ ഷാഫ്റ്റുകൾ. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് ഇറാൻ ഈ ഷാഫ്റ്റുകൾക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ആക്രമണ പദ്ധതിക്ക് അന്തിമ രൂപം നൽകിയതെന്ന് കെയ്ൻ പറയുന്നു.
ഡിഫൻസ് ത്രെട്ട് റിഡക്ഷൻ ഏജൻസിയിലെ പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥർ 15 വർഷത്തിലേറെയായി ഫൊർദോ ആണവകേന്ദ്രത്തെക്കുറിച്ച് പഠിച്ചു. 2009ൽ, ഉദ്യോഗസ്ഥരെ ഇറാനിയൻ പർവതനിരകളിലെ പ്രധാന നിർമാണങ്ങളുടെ ചിത്രങ്ങൾ കാണിച്ചു. കൂടുതൽ വിവരങ്ങൾ വിശകലനത്തിനായി കൈമാറി. ഉദ്യോഗസ്ഥർ വർഷങ്ങളോളം ഈ സ്ഥലവും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷിച്ചു. ആണവ കേന്ദ്രം നശിപ്പിക്കാൻ ശേഷിയുള്ള ആയുധം അന്ന് അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ജിബിയു–57 ബങ്കർബസ്റ്റർ ബോംബ് പരീക്ഷിക്കുന്നതെന്നും കെയ്ൻ പറഞ്ഞു.

