Thursday, December 18, 2025

ജമ്മു കാശ്മീർ ഏറ്റുമുട്ടൽ: വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും: മരിച്ചത് കൊട്ടാരക്കര സ്വദേശി

ജമ്മു കശ്മീർ: ജമ്മു കാശ്മീരിലെ പൂഞ്ച് മേഘലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടേയും മകന്‍ എച്ച്. വൈശാഖാണ് വീരമൃത്യു വരിച്ചത്. ജവാൻ വൈശാഖിന്റെ മൃതദേഹം നാളെ വൈകിട്ടോടെ നാട്ടിലെത്തുമെന്നാണ് ലഭ്യമായ വിവരം. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് സുരാൻകോട്ടിലെ ഡികെജിക്കു സമീപമുള്ള ഗ്രാമത്തില്‍ അതിരാവിലെ ഓപ്പറേഷന്‍ ആരംഭിച്ചത്. തുടർന്ന് തീവ്രവാദികളുള്ള മേഖല സൈന്യം വളഞ്ഞു. ഇതിനിടെ തീവ്രവാദികളുടെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടാകുകയായിരുന്നു.

നാല് ജവാന്മാർക്കും ഒരു സൈനിക ഓഫിസർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായിപരിക്കേറ്റ ഇവരെ ഉടൻ അടുത്തുള്ള മെഡിക്കൽ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അതേസമയം കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ തീവ്രവാദികളെ നിര്‍വീര്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സുരക്ഷാസൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് സേനയ്ക്കെതിരായ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നു നടന്ന വെടിവയ്പ്പ്.

Related Articles

Latest Articles