ദില്ലി : ഭൂമി ഇടിഞ്ഞു താഴ്ന്ന് വീടുകൾ തകരുന്ന അപൂർവ്വ ഭൗമ പ്രതിഭാസം അനുഭവപ്പെടുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതി സങ്കീർണമായി തുടരുന്നു. 4 വാർഡുകളിൽ അധികൃതർ പ്രവേശനം നിരോധിച്ചു. സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നിവിടങ്ങളിൽ അവസ്ഥ അതീവ ഗുരുതരമാണ്. നാട്ടുകാരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തീർത്ഥാടന കേന്ദ്രമായ ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജനങ്ങളോട് അഭ്യർഥിച്ചു. ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറിയും എൻഡിഎംഎ അംഗങ്ങളും ജോഷിമഠ് സന്ദർശിക്കുമെന്നറിയിച്ചു . നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽ സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.
അപകട മേഖലകളെ വിവിധ സോണുകളായി തരം തിരിച്ചാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. പ്രദേശത്തേക്കു തിരിച്ചുവരവ് സാധ്യമാകില്ലെന്നും തപോവൻ ഹൈഡ്രോ പവർ പ്രൊജക്ട് അടക്കമുള്ള നിർമാണങ്ങളാണു പ്രശ്നത്തിനു കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.
ഉത്തരാഖണ്ഡ് സർക്കാരിനെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തുന്നതിൽ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് കഴിഞ്ഞദിവസം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ജോഷിമഠിൽ 4,500 കെട്ടിടങ്ങളിൽ 610 എണ്ണം വാസയോഗ്യമല്ലാതെയായി.

