കൊൽക്കത്ത : പശ്ചിമബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. ഡോക്ടർമാരുടെ സമരത്തെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് മുതിർന്ന അഭിഭാഷകൻ കപില്‍ സിബൽ കോടതിയിൽ വാദിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ച് പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്ടർമാരോട് നിർദ്ദേശിച്ചത്. ‘
കൊൽക്കത്ത പോലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു.ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ടമാർ തിരികെ പ്രവേശിച്ചില്ലെങ്കിൽ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ്.

