സ്കൂളിൽ വൈകിയെത്തിയതിന് അഞ്ചാംക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടെന്ന് പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക്ക് സ്‌കൂളിനെതിരെയാണ് ആരോപണം. കേവലം മൂന്നുമിനിറ്റ് വൈകിയെന്ന് ആരോപിച്ച് അഞ്ചാംക്ലാസുകാരനെ ആദ്യം ഗ്രൗണ്ടിലൂടെ രണ്ട് റൗണ്ട് ഓടിച്ചെന്നും ഇതിനുശേഷമാണ് ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുത്തിയതെന്നുമാണ് പരാതി .
എട്ടരയ്ക്കാണ് സ്‌കൂളില്‍ ക്ലാസ് ആരംഭിക്കുന്നത്. എന്നാല്‍, 8.33-നാണ് കുട്ടി സ്‌കൂളിലെത്തിയത്. ഇക്കാരണത്താൽ ഗ്രൗണ്ടിലൂടെ ഓടിച്ചശേഷം ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടെന്ന് അഞ്ചാംക്ലാസുകാരന്‍ പറയുന്നത്. ഇരുട്ടുമുറിയിലാക്കിയശേഷമാണ് രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതെന്നും പറയുന്നു. സംഭവം പുറത്തുവന്നതോടെ കുട്ടിയുടെ രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും സ്‌കൂളില്‍ പ്രതിഷേധവുമായെത്തി. എന്നാല്‍, ഇവരോട് സ്‌കൂള്‍ അധികൃതര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നാണ് ആരോപണം. കുട്ടിയെ ഇവിടെ പഠിപ്പിക്കാനാകില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം നിലപാട് എടുത്തതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പിന്നീട് തൃക്കാക്കര പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാവുകയുംചെയ്തതോടെ സ്‌കൂള്‍ അധികൃതര്‍ നിലപാട് മയപ്പെടുത്തിയെന്നാണ് വിവരം.

