തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുനേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത് ആയുധമാക്കി സംസ്ഥാനത്ത് അക്രമങ്ങൾ നടത്തി സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.
പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ്. കോഴിക്കോട് പേരാമ്പ്ര കോൺഗ്രസ് ഓഫീസിന് നേരെ നാടൻ ബോംബേറുണ്ടായി. അർദ്ധരാത്രി 12.55-ഓടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് വലിയ കേടുപാടുകളാണുണ്ടായിരിക്കുന്നത്.
കണ്ണൂർ പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി യൂത്ത് സെൻറർ അടിച്ചുതകർത്തു.തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ വഴിനീളെ പ്രതിപക്ഷ പാർട്ടികളുടെ ഫ്ളക്സ് ബോർഡുകൾ കീറിയെറിഞ്ഞു.പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ബിജെപിയുടെ കൊടി നശിപ്പിക്കുന്നത് പോലീസ് തടഞ്ഞതോടെ പോലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

