കണ്ണൂര്‍ : പോക്സോ കേസ് പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കോഴിക്കോട് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് തൊണ്ടയാടിനും ചേവായൂരിനും ഇടയിലുള്ള കാവ് ബസ് സ്റ്റോപ്പിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പ്ലസ് വണ്‍ വിദ്യാർത്ഥിയായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനുമെതിരേ പോക്‌സോ കേസെടുത്തത്. പിന്നാലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാർട്ടി ഇരുവരെയും പുറത്താക്കിയിരുന്നു. ഇതിനുശേഷം അനീഷ് ഒളിവിലായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം വിദ്യാർത്ഥിയെ രമേശന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. അവശനായ വിദ്യാര്‍ഥി കൂട്ടുകാരോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍, ഇവരില്‍ ചിലരെയും രമേശന്‍ പീഡിപ്പിച്ചതായി അറിയിച്ചു. തുടര്‍ന്ന് കൂട്ടുകാര്‍ രമേശനെ പീഡനത്തിനിരയായ വിദ്യാര്‍ഥിയെക്കൊണ്ട് ഫോണില്‍ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. രമേശന്‍ തന്റെ കൂട്ടുകാരന്‍ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയും ഫോണില്‍ വിളിച്ച് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. ഇരുവരും സ്ഥലത്തെത്തിയപ്പോള്‍ രമേശനെ കുട്ടികള്‍ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. ഇതിനിടെ അനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. രമേശനെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പോലീസില്‍ ഏല്‍പ്പിച്ചു.17 കാരനെ പീഡിപ്പിച്ചതിന് രമേശനെതിരെയും മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനു രമേശനും അനീഷിനുമെതിരെയും കേസെടുത്തിരുന്നു.

