കണ്ണൂർ : കാസർഗോഡ് പാലക്കുന്ന് കോളേജിലെ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയിൽ കേസെടുത്തതിന് പിന്നാലെ ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിന് സസ്‌പെൻഷൻ. സംഭവത്തിൽ ബേക്കൽ പോലീസാണ് പ്രിന്‍സിപ്പലിനെതിരെ നേരത്തെ കേസെടുത്തിരുന്നത്. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടേയും കണ്ടെത്തൽ.
കണ്ണൂർ സർവകലാശാലയിൽ നിന്ന് അയച്ച ബി സി എ ആറാം സെമസ്റ്റർ ചോദ്യപ്പേപ്പർ കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ചോർന്നതായാണ് പരാതി. പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് കോളേജ് പ്രിൻസിപ്പലിന്റെ ഇ-മെയിൽ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതർ അയച്ച ചോദ്യപേപ്പറിന്റെ ലിങ്കാണ് ചോർന്നത്. ഇത് വിദ്യാർഥികൾക്ക് വാട്‌സാപ്പ് ഉൾപ്പെടെയുള്ളവയിലൂടെ പ്രചരിക്കുകയും വിദ്യാർത്ഥികൾക്ക് ലഭ്യമായെന്നുമാണ് സർവകലാശാലയുടെ കണ്ടെത്തൽ.
സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തുകൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ്‌വേഡ് ഒരുമണിക്കൂര്‍ മുന്‍പാണ് നല്‍കുക. ഇത് കിട്ടിയയുടന്‍ പ്രിന്‍സിപ്പല്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാർത്ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് വിദ്യാർത്ഥി തെളിവുസഹിതം സമ്മതിച്ചു
മുൻവർഷങ്ങളിലെ ബി സി എ ചോദ്യപേപ്പറുകളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകാറുണ്ട്. അക്കൂട്ടത്തിൽ ദൗർഭാഗ്യകരമായി ചിലപ്പോൾ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉൾപ്പെട്ടതാവാമെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം.

