ലണ്ടന്‍ : സര്‍ക്കാരുണ്ടാക്കാന്‍ ചാള്‍സ് രാജാവ് ക്ഷണിച്ചതിന് പിന്നാലെ ഡൗണിങ് സ്ട്രീറ്റിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെയ്ര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യപ്രസംഗമായിരുന്നു ഇത്. തന്റെ ആദ്യ അഭിസംബോധനയില്‍ ഋഷി സുനക്കിന്റെ നേട്ടങ്ങളെ കെയ്ര്‍ സ്റ്റാര്‍മര്‍ പരാമര്‍ശിച്ചു. അദ്യ ബ്രിട്ടീഷ് ഏഷ്യന്‍ പ്രധാനമന്ത്രിയാവാന്‍ സുനക്കിന് വേണ്ടിവന്ന പ്രയത്‌നത്തെ ആരും വില കുറച്ചു കാണില്ലെന്ന് പറഞ്ഞ അദ്ദേഹം സുനക്കിന്റെ കഠിനാധ്വാനത്തേയും അര്‍പ്പണമനോഭാവത്തേയും സ്റ്റാര്‍മര്‍ പ്രകീര്‍ത്തിച്ചു.
“പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി, ഇന്നുതന്നെ ആരംഭിക്കണം. മാറ്റത്തിനും സാമൂഹിക സേവനത്തിനുവേണ്ടിയുള്ള രാഷ്ട്രീയത്തിനും രാജ്യം വോട്ടുചെയ്തു. ജനങ്ങളുടെ ത്യാഗവും രാഷ്ട്രീയക്കാരില്‍നിന്ന് ലഭിക്കുന്ന സേവനവും തമ്മില്‍ അകലംകൂടുമ്പോള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ മടുപ്പുണ്ടാകുന്നു. പ്രതീക്ഷയും പ്രത്യാശയും നല്ലൊരു ഭാവിയെക്കുറിച്ചുള്ള വിശ്വാസവും നഷ്ടപ്പെടുന്നു. വിശ്വാസക്കുറവ് വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ. ഓരോ വ്യക്തിയേയും തന്റെ സര്‍ക്കാര്‍ ആദരവോടെ പരിഗണിക്കും.
ലേബര്‍പാര്‍ട്ടിക്ക് വോട്ടുചെയ്താലും ഇല്ലെങ്കിലും സര്‍ക്കാര്‍ നിങ്ങളെ സേവിക്കാനുണ്ടാകും. ആദ്യം രാഷ്ട്രം, പാര്‍ട്ടി രണ്ടാമത്. നമ്മുടെ രാജ്യത്തിന് വലിയ പുനഃസജ്ജീകരണം ആവശ്യമാണ്. നമ്മള്‍ എന്തായിരുന്നുവോ അത് വീണ്ടെടുക്കേണ്ടതുണ്ട്. സ്വിച്ചിടുന്നപോലെ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. സമയമെടുക്കും. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. രാഷ്ട്രനവീകരണ ദൗത്യത്തില്‍ സര്‍ക്കാര്‍ സേവനത്തില്‍ ചേരാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. ജോലി അടിയന്തരമായി ആരംഭിക്കണം, ഇന്നുതന്നെ”- സ്റ്റാര്‍മര്‍ പറഞ്ഞു.
14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജി സമർപ്പിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു.

