ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ദില്ലി റൗസ് അവന്യൂ കോടതി തള്ളി. ഇതോടെ , ജൂണ്‍ 19 വരെ കെജ്‌രിവാളിന് തിഹാർ ജയിലിൽ തുടരേണ്ടി വരും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരാഴ്ച കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ടാണ് കേജ്‌രിവാൾ ആദ്യം സുപ്രീം കോടതിയെയും സുപ്രീം കോടതി റജിസ്ട്രിയെയും പിന്നീട് വിചാരണക്കോടതിയെയും സമീപിച്ചത്. ജൂൺ രണ്ടിന് വിചാരണക്കോടതി ഹർജി പരിഗണിച്ചെങ്കിലും വിധി പറയാൻ ജൂൺ 5ലേക്ക് മാറ്റിയതോടെ രണ്ടിന് തന്നെ കേജ്‌രിവാൾ ജയിലിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാൾ ജാമ്യത്തിന് അപേക്ഷിച്ചത്.

