ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു കൊണ്ട് ഐഎസ്എല്‍ ഒന്‍പതാം സീസണിന് കൊടിയേറി. ഉദ്ഘാടന മത്സരത്തില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്തയുടെ ടീമായ ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്ത് ആദ്യ ജയം നേടി. അവസാന 15 മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുഷ്‌നിയുടെ ഇരട്ട ഗോളുകളാണ് കേരളത്തിന് വിജയം നേടി കൊടുത്തത്.
കാണികള്‍ തിങ്ങിനിറഞ്ഞ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ പകുതി തന്നെ ബ്ലാസ്റ്റേഴ്സ് സ്വതസിദ്ധമായ ഹൈ പ്രസ്സ് ഗെയിം ശൈലിയില്‍ കളം നിറഞ്ഞു.
ഒരിടവേളക്ക് ശേഷം മഞ്ഞക്കുപ്പായം അണിഞ്ഞ കേരള ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നയിറോ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ഗോൾ നില മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല .
ഈസ്റ്റ് ബംഗാളിനോടുള്ള പ്രതിരോധത്തിൽ വിശ്വസ്ഥന്‍ ലെസ്‌കോവിച്ചും, ഹോര്‍മിപാമും പതിവ് ശൈലിയില്‍ തന്നെയാണ് ആദ്യ പകുതിയെ നേരിട്ടത്. മറുഭാഗത്ത് അലക്‌സ് ലിമയെ പോലുള്ള പരിചയ സമ്പന്നര്‍ ഒരുപിടി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് കേരള പ്രതിരോധത്തെ ഭേദിക്കാനായില്ല.
പിന്നീട് 89ആം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒപ്പം പിടിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ തന്നെ മഞ്ഞകുപ്പായത്തിലെ തന്റെ രണ്ടാം ഗോളുകൂടി നേടി ഇവാന്‍ പട്ടിക പൂര്‍ത്തിയാക്കി. ഒടുവില്‍ മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്‌ളാസ്റ്റേഴ്‌സിന് ജയം. ഈ വിജയത്തോടെ ഐഎസ്എല്‍ ഒന്‍പതാം സീസണിൽ ഒരു നല്ല തുടക്കമാണ് കേരള ബ്‌ളാസ്റ്റേഴ്‌സ് നേടിയത്.

