തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളിൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിൽ മോക്ക് പോളിങ് പൂർത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.
തെക്കൻ കേരളത്തിൽ കനത്ത മഴയെ തുടർന്ന് പോളിംഗ് മന്ദഗതിയിലാണ് ആരംഭിച്ചത്. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അരൂരിലെ നിരവധി ബൂത്തുകളിൽ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാൻ കാരണമാകുമെന്നാണ് വിവരം. എറണാകുളത്ത് പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പൻകാവ് ശ്രീനാരായണ സ്കൂളിലെ 64-ാം നമ്പർ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടർന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടർമാർക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സൗകര്യമൊരുക്കും.

