തിരുവനന്തപുരം: പൊലീസ് മേധാവി അടക്കം മൂന്ന് വർഷം ഒരേ തസ്തികയിൽ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റണമെന്ന് സർക്കാറിനെ ഓർമ്മിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. പുതിയ പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങണമെന്ന് ആഭ്യന്തര സെക്രട്ടറിയും ആവശ്യപ്പെട്ടു.
അതേസമയം വിരമിക്കാൻ ആറുമാസം മാത്രം ബാക്കി നിൽക്കെ ലോക്നാഥ് നാഥ് ലോക്നാഥ് ബെഹ്റയെ നിലനിർത്താൻ സർക്കാർ തലത്തിൽ ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് ജോലികളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൊലീസ് -റവന്യു വകുപ്പുകളിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം.
ഇക്കാര്യം കഴിഞ്ഞ ദിവസം ടിക്കാറാം മീണ ചീഫ് സെക്രട്ടറിയെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കമ്മീഷൻ ഔദ്യോഗികമായി തന്നെ നിലപാട് അറിയിക്കും. ചട്ടത്തിൽ കുരുങ്ങുന്നത് ബെഹ്റയുടെ സ്ഥാനമാണ്.
ഈ വർഷം ജൂണിൽ പൊലീസ് മേധാവി കസേരയിൽ ബെഹ്റ മൂന്ന് വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരും മുമ്പെ പൊലീസ് തലപ്പെത്ത മാറ്റങ്ങളുടെ നടപടി തുുടങ്ങണമെന്ന് ആഭ്യന്തരസെക്രട്ടറിയും സർക്കാറിനെ അറിയിച്ചുകഴിഞ്ഞു.

