കൊച്ചി : മംഗലാപുരത്ത് നടന്ന സമാനരീതിയിൽ കരിപ്പൂരിൽ വിമാനാപകടം . കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം . പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചയതാണ് ഇപ്പോൾ കിട്ടുന്ന വിവരം.
177 യാത്രക്കാർ ഉൾപ്പെടെ മൊത്തം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ നിന്നും താഴേക്ക് വീണതെന്നാണ് ലഭ്യമായ വിവരം. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു റിപ്പോർട്ടുകൾ.
അതോടൊപ്പം, വിമാനത്തിന്റെ ഒരു ഭാഗത്തുനിന്നും തീയും പുകയും ഉയരുന്നുണ്ട്. യാത്രക്കാർക്ക് നിസാര പരിക്കുകൾ അല്ലെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് . രക്ഷാപ്രവർത്തനം തുടരുകയാണ്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജില്ലയിലെ 32 108 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലേക്ക് വിന്യസിച്ചു.
അതേസമയം , വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദേശം. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. പരുക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടി ആശുപത്രികളിലേക്കു മാറ്റുകയാണ്. 10 പേരെ കോഴിക്കോട് നിംസ് ആശുപത്രിയിൽ മാറ്റിയിട്ടുണ്ട്.