കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് തമിഴ്നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്തു കോടികളുടെ ബെനാമി നിക്ഷേപം നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചു.
സ്വർണക്കടത്തു കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇതോടെ നാഗർകോവിലിലേക്കും നീളുന്നു. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന നാഗർകോവിലിലെ കമ്പനികളുമായി ശിവശങ്കർ അടുത്ത ബന്ധം സ്ഥാപിച്ചത്. അദ്ദേഹം വഴി സംസ്ഥാനത്തെ ചില ഉന്നതരും ഇവിടെ കള്ളപ്പണം നിക്ഷേപിച്ചതായി ഇഡിക്കു വിവരം ലഭിച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിൽ നിന്നാണ് ആദ്യ സൂചനകൾ ലഭിച്ചത്. സ്വപ്നയുടെ രഹസ്യ ലോക്കർ വിവരങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ, കുറച്ചുകാലം നാഗർകോവിലിലേക്കു മാറിനിൽക്കാൻ വേണുഗോപാലിനോടു ശിവശങ്കർ നിർദേശിക്കുന്ന വാട്സാപ് ചാറ്റുകൾ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. നാഗർകോവിലിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള ജർമൻ കമ്പനിയിൽ തിരുവനന്തപുരത്തെ യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിക്കും മുതൽമുടക്കുള്ളതായി സൂചനയുണ്ട്.