കൊച്ചി: കിഫ് ബി മസാല ബോണ്ട് കേസിൽ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയക്കാൻ ഇഡിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി സമന്‍സ് അയക്കുന്നതിനുള്ള തടസ്സം നീക്കിക്കൊണ്ട്, മുന്‍ ഉത്തരവ് കോടതി ഭേദഗതിചെയ്തു.
തോമസ് ഐസക്കിനെ ചോദ്യംചെയ്താൽ മാത്രമേ കേസിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഐസക്കടക്കമുള്ളവര്‍ക്ക് സമന്‍സ് അയക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
നേരത്തെ തോമസ് ഐസക്കിന് നൽകിയ സമൻസിൽ വ്യക്തിപരമായ വിവരങ്ങൾ തേടിയ ഇഡി നടപടിയിൽ ഹെെക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പുതിയ സമന്‍സ് നല്‍കാന്‍ തയ്യാറാണെന്ന് ഇഡി കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം പുതിയതായി അയക്കുന്ന സമൻസിന്‍റെ കാര്യത്തിൽ എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ തോമസ് ഐസക്കടക്കമുള്ളവർക്ക് കോടതിയെ സമീപിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഡിസംബർ ഒന്നിന് ഹെെക്കോടതി കേസ് വീണ്ടും പരിഗണിക്കും.

