തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി സാധ്യത തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയത്തിൽ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തുകയാണെന്നും ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം രാഹുല്‍ വിഷയത്തില്‍ പൊതു നിലപാടിന് ഒപ്പം നില്‍ക്കും എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. എന്നാല്‍ രാഹുലിന് എതിരെ ഒരു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ രാഹുൽ ഒറ്റപ്പെട്ട നിലയാണ്. രാഹുലിന്റെ രാജിക്കാര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായേക്കും. രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുസ്ലിം ലീഗിനും കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനു പിന്നാലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ജോസഫ് വാഴയ്ക്കനും രാഹുലിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളായ ഉമ തോമസ് എംഎല്‍എ, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരും രാജിക്കായി രംഗത്തെത്തിയിട്ടുണ്ട്.

