കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അന്‍വറിനെ തള്ളി കെ.ടി.ജലീൽ. അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും രാഷ്ട്രീയപരമായ വിയോജിപ്പ് അറിയിക്കുമെന്നും ജലീല്‍ വ്യക്തമാക്കി. പി.വി. അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് പറഞ്ഞ കെ.ടി. ജലീൽ, ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
“സമീപകാലത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പി.വി. അന്‍വര്‍ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ശരികള്‍ ഉണ്ടെന്ന് താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പക്ഷേ, പോലീസ് സേനയില്‍ മൊത്തം പ്രശ്‌നമുണ്ടെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ല. താന്‍ അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല.
എഡിജിപിയെ പൂർണ്ണമായി തന്നെ മാറ്റണം. അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തു വരും. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എൻ്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ല.”- ജലീൽ പറഞ്ഞു.

