ദില്ലി: കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ ഗിരീഷ് കുമാറിന് നോട്ടീസ് അയച്ചു.
കേസിൽ പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി, വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നുംഅന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പത്ത് വര്‍ഷത്തിലധികമാണ് ഗിരീഷ് കുമാര്‍ ജയിലില്‍ കഴിഞ്ഞത്. 2013ലാണ് കവർച്ച ശ്രമത്തിനിടെയാണ് കുണ്ടറ സ്വദേശിനിയായ ആലീസ് വര്‍ഗീസ് കൊല്ലപ്പെടുന്നത്.

