സ്വകാര്യ സർവീസ് പ്രൊവൈഡർമാർ താരിഫ് കുത്തനെ വർധിപ്പിച്ചത് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിന് ഗുണകരമായി എന്ന് തുറന്ന് സമ്മതിച്ച് വിഐ സിഇഒ അക്ഷയ മൂന്ദ്ര. താരിഫ് വർദ്ധിച്ചതോടെ ഉപഭോക്താക്കൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തുവെന്നും, ഇതിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് തങ്ങൾക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ആയിരുന്നു മൊബൈൽ കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചത്. ജിയോ ആയിരുന്നു ഇതിൽ ആദ്യം. ഇതിന് പിന്നാലെ വിഐ ഉൾപ്പെടെയുള്ളവരും താരിഫ് വർദ്ധിപ്പിച്ചു. 50 രൂപയോളമാണ് എല്ലാ പ്ലാനുകൾക്കും കൂടിയത്. എന്നാൽ ബിഎസ്എൻഎൽ പ്ലാൻ നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇതോടെ ഭൂരിഭാഗം പേരും തങ്ങളുടെ നമ്പർ ബിഎസ്എൻഎല്ലിലേക്ക് മാറ്റി. ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎല്ലിലേക്ക് വന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് വിഐ സിഇഒയുടെ വെളിപ്പെടുത്തൽ.
“മൊബൈൽ ഉപഭോക്താക്കളെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കൾ പോർട്ട് ചെയ്യുന്നുണ്ട്. താരിഫുകൾ അവർ വർദ്ധിപ്പിക്കാത്തത് ആണ് ഇതിന് കാരണം. താരിഫ് വർദ്ധന മൊബൈൽ കമ്പനികൾക്ക് ഗുണം ചെയ്യും. വരുന്ന സാമ്പത്തിക പാദത്തിൽ ഇതേക്കുറിച്ച് അറിയാം.”- അക്ഷയ മൂന്ദ്ര പറഞ്ഞു.

