ന്യൂഡൽഹി;കഴിഞ്ഞ ദിവസമാണ് ബൈജൂസിൽ നിന്നും ചെലവുചുരുക്കലിന്റെ ഭാഗമായി ആകെയുള്ള 50,000 ജീവനക്കാരിൽ 2500 പേരെ പിരിച്ചുവിടാനുള്ള തീരുമാനം ആയത്.പിരിച്ചുവിടലിൽ പ്രതികരണവുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി വിട്ടുപോകേണ്ടിവരുന്നവരോട് ഖേദം പ്രകടിപ്പിക്കുന്നതായി ബൈജു രവീന്ദ്രൻ അറിയിച്ചു.നിരവധി പേർ ഒഴിഞ്ഞുപോകുന്നത് തന്റെ ഹൃദയത്തെ തകർക്കുന്നതായും ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ സിഇഒ കൂടിയായ ബൈജു രവീന്ദ്രൻ വ്യക്തമാക്കി.
‘‘ഉദ്ദേശിച്ച രീതിയിലല്ല ഇക്കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഭംഗിയായി അവസാനിപ്പിക്കണമെന്നാണ് കരുതുന്നത്. ആകെ ജീവനക്കാരിൽ അഞ്ചു ശതമാനംപേർക്കു മാത്രമേ ജോലി നഷ്ടമാകുകയുള്ളൂ. ഇതൊരു പിരിച്ചുവിടലായി കാണരുത്. അവധിയായി കണക്കാക്കണം. കമ്പനിയിലേക്ക് പുതിയ ആളുകളെ എടുക്കുമ്പോൾ ഇങ്ങനെ പുറത്തുപോയവർക്ക് പ്രഥമ പരിഗണന നൽകും. ഇക്കാര്യത്തിൽ എച്ച്ആറിന് നിർദേശം നൽകിയിട്ടുണ്ട്’’ – ബൈജു ഇമെയിലിലൂടെ വ്യക്തമാക്കി.

