നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും, അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും സംഘടന ഫേയ്സ്ബുക്കിൽ കുറിച്ചു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ചെടുക്കാനും നീക്കങ്ങൾ ഉണ്ടായി. എന്നാൽ, സംഭവം വിവാദമായതോടെ സംഘടനയിലേക്ക് മടങ്ങി വരില്ലെന്ന് ദിലീപ് വ്യക്തമാക്കി.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബര്‍ 12ന് വാദം നടക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി

