ഡബ്ലിന്‍: യുകെയ്ക്ക് പിന്നാലെ അയര്‍ലണ്ടും ഇന്ത്യന്‍ വംശജരുടെ കൈകളിലേക്ക്. പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ . ഫിനഗേല്‍ പാര്‍ട്ടി ലീഡറും നിലവില്‍ ഉപപ്രധാനമന്ത്രിയുമാണ് ലിയോ വരാഡ്കർ. ഡിസംബര്‍ 15ന് ഐറിഷ് പ്രധാനമന്ത്രിപദമേറ്റെടുക്കാനൊരുങ്ങുകയാണ് ഈ ഇന്ത്യൻ വംശജൻ. രണ്ടര വര്‍ഷക്കാലമായിരിക്കും അദ്ദേഹത്തിന്റെ ഭരണ കാലാവധി. നിലവിൽ ഫീയനാഫോള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിനാണ് ഐറിഷ് പ്രധാനമന്ത്രി. നാല്പത്തിമൂന്നുകാരനായ ലിയോ അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിന് ഒരുങ്ങുകയാണ്.
ആദ്യമായി ലിയോ വരാഡ്കര്‍ 2017ലാണ് പ്രധാനമന്ത്രിപദത്തിലെത്തിയത് . തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാഞ്ഞതിനാലാണ് കൂട്ടുകക്ഷി ഭരണം വേണ്ടിവന്നത്. 2011-16 കാലഘട്ടത്തില്‍ ലിയോ വിവിധ വകുപ്പുകളില്‍ മന്ത്രിയായിരുന്നു.
1960 കളില്‍ മുംബൈയില്‍നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയ ഡോ. അശോക് വരാഡ്കറുടെയും ബ്രിട്ടനില്‍ നഴ്‌സായിരുന്ന അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ്‌കാരിയായ മിറിയത്തിന്‍റെയും മകനാണ് ലിയോ. പിന്നീട് ലിയോയുടെ കുടുംബം ബ്രിട്ടനില്‍നിന്ന് അയര്‍ലണ്ടിലേക്കു കുടിയേറുകയായിരുന്നു. ട്രിനിറ്റി കോളജില്‍നിന്നു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ലിയോ കുറച്ചു കാലം മുംബൈയില്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചു . കോവിഡ് കാലത്ത് അദ്ദേഹം ചികിത്സാ രംഗത്തേക്ക് തിരികെ എത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

