ഒരുപിടി സ്നേഹസ്മരണകൾ ബാക്കിനിർത്തി കഥകളുടെ രാജകുമാരി യാത്രയായിട്ട് ഇന്ന് ഒരു പതിറ്റാണ്ട്. വിശ്വസാഹിത്യത്തിൽ മലയാളത്തിന്റെ സാന്നിധ്യം കുറിച്ച് മാധവിക്കുട്ടിയ്ക്ക് വിശേഷണങ്ങൾ നിരവധിയാണ്. പച്ചയായ ജീവിതത്തെ, ജീവിതത്തിന്റെ കാമനകളെ, എഴുത്തിന്റെ ജീവനും ജീവിതവുമാക്കിയ അപൂർവ്വ വ്യക്തിത്മായിരുന്നു മാധവിക്കുട്ടി.
അവരുടെ കഥകളിലൂടെയും കവിതകളിലൂടെയും പ്രണയത്തിന്റെ സൗന്ദര്യവും ജീവിതത്തിന്റെ നിറപകിട്ടും നിലയ്ക്കാതെ ഒഴുകി കൊണ്ടേയിരുന്നു. പ്രേമം തന്നെയായിരുന്നു അവരുടെ എഴുത്തും ജീവിതവും. പ്രണയം നിത്യവും അനശ്വരവുമാണെന്ന് ഓർമപ്പെടുത്തുമ്പോൾ ആ പ്രണയകവിതകൾ ഇന്നും മായാതെ നിലനിൽക്കുന്നു എന്നത് തന്നെയാണ് അവരുടെ വിജയവും.
ഓരോ വാക്കും മാധവിക്കുട്ടിക്ക് കവിതയായിരുന്നു, കഥയായിരുന്നു, അതിലുപരി പ്രണയമായിരുന്നു. ‘നിര്‍ത്താതെ എഴുതുക സത്യത്തെ തോൽപ്പിക്കുന്ന മനോഹരമായ വാക്കുകൾ എഴുതരുത്’ –
നമ്മൾ പറയാന്‍ ആഗ്രഹിക്കുന്നതും അതിലുപരി കേൾക്കാനാഗ്രഹിക്കുന്നതുമായ വരികളായിരുന്നു അവർ എഴുതിയത് മുഴുവനും.
കഥകളെ തേടി അവർ അലഞ്ഞില്ല, കഥകളും കഥാപാത്രങ്ങളും അവരിൽ തന്നെ ഉണ്ടായിരുന്നു ഓരോരുത്തരിലും ഉള്ളതു പോലെ തന്നെ. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു വശ്യതയുണ്ടായിരുന്നു മാധവിക്കുട്ടിയുടെ എഴുത്തിന്. പ്രണയത്തെ സ്നേഹിച്ച, വിശ്വസിച്ച ഒരു കവിയിത്രിയായിരുന്നു അവർ.
കടല്‍, മയൂരം, ചന്ദനമരങ്ങള്‍, മാനസി, കവാടം, എന്നീ നോവലുകളും പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, ചേക്കേറുന്ന പക്ഷികള്‍, മാധവിക്കുട്ടിയുടെ കഥകള്‍, എന്റെ ചെറിയ കഥകള്‍, എന്റെ പ്രിയപ്പെട്ട ചെറു കഥകള്‍ തുടങ്ങി നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.
മഞ്ഞുകാലം, ഉന്മാദം ഒരു രാജ്യമാണ്, ഒരു ദേവദാസിക്കെഴുതിയ വരികള്‍, കോലാട്, ഞാന്‍ സുരക്ഷിത, സ്വര്‍ഗരാജ്യം, മരുപ്പച്ച, അവസാനം തുടങ്ങി നിരവധി കവിതകളും രചിച്ചിട്ടുണ്ട്. എന്റെ കഥ, വിഷാദം പൂക്കുന്ന മരങ്ങള്‍ എന്നിവ ആത്മകഥകള്‍ ആണ്. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികളും അവരെ തേടി എത്തി.
ലോക സാഹിത്യത്തിലെ കേരളത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവനയായ മാധവിക്കുട്ടിയുടെ ജീവിതം പക്ഷെ അവസാനകാലത്ത് വിവാദത്തിന്റെ നിഴലിലായിരുന്നു. ഒരു പ്രമുഖ മുസ്ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായുള്ള മാധവികുട്ടിയുടെ പ്രണയം അവസാനം ചെന്നെത്തിയത് അവരുടെ മതം മാറ്റത്തിലാണ്.
മക്കളുടെ സമ്മതത്തോടെയായിരുന്നു മാധവിക്കുട്ടി മതം മാറിയതെങ്കിലും ആർക്കുവേണ്ടി ആണോ അവർ അത് ചെയ്തത് ആ വ്യക്തി പിന്നീട് കാലുമാറി. ഇതേത്തുടർന്ന് സ്വധർമ്മത്തിലേക്ക് തിരികെ മടങ്ങാൻ അവർ തയ്യാറെടുത്തെങ്കിലും ബാഹ്യസമ്മർദ്ദം മൂലം അത് സാധിച്ചില്ല. മരണശേഷം മാധവിക്കുട്ടിയെ സംസ്കരിച്ചത് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിലാണ്. മാധവിക്കുട്ടി അവസാനകാലത്ത് നേരിട്ട ഈ പ്രതിസന്ധിയെക്കുറിച്ച് അവരുടെ ഉറ്റസുഹൃത്തും മാധ്യമപ്രവർത്തകയുമായ ലീലാ മേനോൻ ഉൾപ്പെടെ നിരവധി സുഹൃത്തുക്കൾ തുറന്നുപറഞ്ഞിട്ടുണ്ട്.

