തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്താണെന്നും സിപിഎം വിലയിരുത്തൽ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഈ വിലയിരുത്തലിൽ മാറ്റമില്ല. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും തൃശ്ശൂരും ബിജെപി ജയിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന് ചില സർവേകൾ ഉണ്ടല്ലോ എന്നും പരിഹസിച്ചു. എൽഡിഎഫിന് പൂജ്യം, യുഡിഎഫിന് 20 എന്നതായിരുന്നു താൻ പ്രതീക്ഷിച്ച എക്സിറ്റ് പോൾ സർവേ. എന്നാൽ ബിജെപിക്കും കൂടി ഇടം കൊടുത്താണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി കാണാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

