ചെന്നൈ: വന്യ മൃഗങ്ങള്‍ക്കു സ്വൈര്യമായി കഴിയുന്നതിനായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. മുതുമലൈ കടുവ സങ്കേതത്തിലെ 495 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിക്കുക. പതിനഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കി മാറ്റിപ്പാര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. മുതുമലൈ കടുവ സങ്കേതത്തിനകത്തുള്ള തെങ്കുമരാദ ഗ്രാമത്തില്‍ ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പെരുകിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
കടുവ സങ്കേതത്തിന് അകത്തുള്ള ഗ്രാമവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2011ല്‍ തന്നെ തമിഴ്‌നാട് വനംവകുപ്പ് നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയെന്നത് നിര്‍ണായകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രാമവാസികളുടെയും വന്യമൃഗങ്ങളുടെയും സൈ്വര്യവിഹാരവും ജീവനുമായി ബന്ധപ്പെട്ട കാര്യമാണിത്. വന്യജീവി സങ്കേതത്തിലെ ജീവജാലങ്ങളുടെ സംരക്ഷണത്തില്‍ ഇതു പ്രധാനമാണന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

