ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കുന്നതിനായുള്ള അവകാശവാദം ഉന്നയിച്ച് മഹായുതി സഖ്യം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് നാളെ സത്യപ്രതിഞ്ജ ചെയ്യും. സർക്കാർ രൂപീകരണവും, വകുപ്പു വിഭജനവും സംബന്ധിച്ച ചർച്ചകൾക്കായി സഖ്യകക്ഷികൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടായത്. നാളെ വൈകുന്നേരം അഞ്ച് മണിയ്ക്കാണ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. മുംബൈയിലെ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഇവർക്കൊപ്പം മറ്റ് ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ചർച്ചകൾ പൂർത്തിയായതിന് ശേഷം വൈകുന്നേരത്തോടെ നേതാക്കൾ രാജ്ഭവനിൽ എത്തുകയായിരുന്നു. ഫട്നാവിസിനൊപ്പം ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത്പവാർ എന്നിവരും ഉണ്ടായിരുന്നു. ഏകനാഥ് ഷിൻഡെയും, അജിത് പവാറും ഉപമുഖ്യമന്ത്രിമാരാണ്. ഗവർണറുമായുള്ള കൂടിക്കാഴ്ച വേളയിൽ ഫട്നാവിസ് അജിത് പവാറിനും ഏക്നാഥ് ഷിൻഡെയ്ക്കും നന്ദി പറഞ്ഞു. പിന്തുണയേകിയതിനാണ് നന്ദി അറിയിച്ചത്.

