ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് കാൽ നടയായി യാത്ര തിരിച്ച് മലയാളി യുവാക്കൾ. കാസർഗോഡ് സ്വദേശികളായ സനത്കുമാറും സമ്പത്ത്കുമാറുമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യാത്ര തിരിച്ചത് . 7 മാസം നീണ്ടു നിൽക്കുന്ന യാത്രാക്കാലയളവിൽ ഭാരതത്തിലെ വിവിധ തീർത്ഥ സ്ഥാനങ്ങളിൽ ദർശനം നടത്തിയ ശേഷം ഈ യുവാക്കൾ മകരവിളക്ക് ദിവസം അയ്യപ്പഭഗവനെ ദർശിക്കാൻ ശബരിമലയിലെത്തും.
മേടം ഒന്നിന് വിഷു ദിനത്തിൽ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് മാല ധരിച്ചാണ് ഇരുവരും വ്രതം ആരംഭിച്ചത്. ജപവും സാധനയുമായി കഴിഞ്ഞ ഇവർ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്തോടെ കഴിഞ്ഞ ആഴ്ച വീടുവിട്ട് ബദരി ക്ക് തിരിച്ചു. ഇരുവരെയും ഇന്ന് രാവിലെ റാവൽജി ബദരിനാഥ ക്ഷേത്രത്തിന്റെ തിരുനടയിൽ വെച്ച് കെട്ട് നിറച്ച് ശിരസിൽ താങ്ങിക്കൊടുത്ത് അനുഗ്രഹിച്ച് ആശിർവദിച്ചു. ക്ഷേത്രത്തിന് മുമ്പിൽ തേങ്ങ ഉടച്ച് യാത്ര ആരംഭിച്ചു. കാൽ നടയായി ഏറ്റവും ചുരുങ്ങിയത് പ്രതിദിനം 25 കിലോമീറ്റർ ദൂരമെങ്കിലും പിന്നിട്ടും. 50 കിലോമീറ്റർ വരെ ചില ദിവസങ്ങളിൽ നടക്കാൻ കഴിയുമെന്ന് ഇരുവരും അറിയിച്ചു. യാത്ര ആരംഭിച്ച ഇരുവർക്കും മുൻ മിസോറാം ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ ആശംസയറിയിച്ചു. സമൂഹ മാദ്ധ്യമത്തിൽ ഇരുവർക്കും പിന്തുണയറിയിച്ച് അദ്ദേഹം കുറിപ്പും പങ്കുവച്ചു.

