ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നാളെ പകൽ 11.45നാകും സംസ്കാര ചടങ്ങുകൾ നടക്കുക. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം . കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച പകുതി ദിവസം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്ന് വരെയാണ് ദുഃഖാചരണം. ഇതിന്റെ ഭാഗമായി രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും.
തെലങ്കാനയും കർണാടകയും ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകിയിരുന്നു. കോൺഗ്രസ് ഏഴ് ദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.
ഇന്നലെ രാത്രി ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മൻമോഹൻ സിങ്ങിന്റെ അന്ത്യം. നിലവിൽ ദില്ലി മോത്തിലാൽ നെഹ്‌റു മാർഗിലുള്ള വസതിയിലാണ് ഭൗതിക ശരീരം. നാളെ രാവിലെ 8.30 മുതൽ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദർശനമുണ്ടാകും.

